Wednesday, October 22, 2014

റേഡിയോയും ,ഷോര്‍ട്ട് ഫിലിമും

 റേഡിയോ വഴി ഒത്തിരി കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. എന്‍റെ ഏകാന്തതകളില്‍ എനിയ്ക്ക് ഏറ്റവും അടുത്ത കൂട്ടുകാരിയായി റേഡിയോ ഉണ്ടായിരുന്നു . ഞാന്‍ ഫിറോസിനെ പറ്റികേള്‍ക്കുന്നത് ബിഗ്‌ എഫ് .എം .ല്‍ കൂടിയാണ് . കിടിലം ഫിറോസ്‌ എന്ന പേരില്‍ ആണ് ഫിറോസ്‌ ബിഗ്‌ എഫ് .എം .ല്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നത് . ഒരു ദിവസം ഞാന്‍ ഫിറോസ്‌ അവതരിപ്പിക്കുന്ന പരിപാടിയില്‍ വിളിച്ചു സംസാരിച്ചു .  എന്നാല്‍ ഞാന്‍ ഫിറോസിനെ കാണുന്നത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് . 
  റേഡിയോ വഴി പരിചയപ്പെട്ട ഒരു അങ്കിളിന്‍റെ മകനാണ്  എന്നോട് ഫോണ്‍ ചെയ്തു പറഞ്ഞത് ഫിറോസ്‌ ഒരു ഷോര്‍ട്ട് ഫിലിം എടുക്കാന്‍ പോകുന്നു എന്നും അതില്‍ ഒരു ചെറിയ വേഷമുണ്ട് ചെയ്യാമോ എന്നും ചോദിച്ചു . ഞാന്‍ പേടിച്ചു  വിറച്ചു അവനോടു കഥയൊക്കെ ചോദിച്ചു . അപ്പോള്‍ അവന്‍ പറഞ്ഞു ഫിറോസ്‌ വിളിക്കും അപ്പോള്‍ കഥ പറയുമെന്ന് . ശരി എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . കുറച്ചു കഴിഞ്ഞു ഫിറോസ്‌ വിളിച്ചു . എന്നിട്ട് പറഞ്ഞു  ആ കഥാപാത്രത്തിന് പറ്റിയ ആളാണോ പ്രീത എന്ന്  അറിയണം . അതിനു വേണ്ടി കാണണം എന്നും പറഞ്ഞു . അപ്പോള്‍ ഞാന്‍ പറഞ്ഞു  തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ട് അപ്പോള്‍ കാണാമെന്നു . അങ്ങനെ തിരുവനന്തപുരത്ത് വച്ച് കണ്ടു . ഞാന്‍ തന്നെ ആ കഥാപാത്രത്തിന് മതി എന്ന് പറഞ്ഞു . പിറ്റേന്ന് അവര്‍ വണ്ടിയുമായി വന്നു  എന്നെ കൊണ്ട് പോയി .ഒപ്പം അച്ഛനും ഉണ്ടായിരുന്നു എനിയ്ക്ക് കൂട്ടായി .
 "കല്ല്‌ " എന്നായിരുന്നു ആ ഷോര്‍ട്ട് ഫിലിമിന്‍റെ പേര് . അങ്ങനെ ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു  




 കുമാരപുരത്തു വച്ചായിരുന്നു ഷൂട്ടിംഗ് . ക്യാമറയെ അഭിമുഖീകരിക്കുക എന്നത് വലിയ പാട് തന്നെയാണ് . എനിയ്ക്കാെണങ്കില്‍ ക്യാമറ കണ്ടാലപ്പോള്‍ ചിരി വരും . 
അഭിനയം ഒരു കലയാണ്‌ . അത് എല്ലാവര്‍ക്കും പറ്റുന്ന പണിയല്ല എന്ന് എനിയ്ക്കന്നു മനസിലായി . ഒരു വര്‍ഷം കഴിഞ്ഞു ഈ ഷോര്‍ട്ട് ഇറങ്ങിയിട്ട് . കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 നു ആണിത് യൂ ട്യൂബിലൂടെ കൂട്ടുകാര്‍ക്ക് മുന്നിലെത്തിയത് . നന്ദി പറയേണ്ടത് ഈശ്വരനോടും , എന്നെ കുറിച്ച് ഫിറോസിനോട് പറഞ്ഞ ഉണ്ണിയോടും , എനിയ്ക്ക് അവസരം തന്ന കിടിലം ഫിറോസിനോടും ,  ബാക്കി അതില്‍ സഹകരിച്ച എല്ലാ കൂട്ടുകാരോടും ആണ് . പിന്നെ ഈ ഷോര്‍ട്ട് ഫിലിം കണ്ടു അത് വിജയിപ്പിച്ച കൂട്ടുകാരോടും . കാണണമെന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ക്ലിക്ക്  ചെയ്യുക 

Wednesday, October 1, 2014

ബ്ലോഗുലകം മന്നനോടും, കുടുംബത്തോടുമൊപ്പം അല്പസമയം

ബ്ലോഗ് ലോകത്തുള്ള എല്ലാ കൂട്ടുകാര്‍ക്കും  പരിചിതനാണ് അജിത്തേട്ടന്‍. ചേട്ടന്‍ എത്താത്ത ബ്ലോഗ്‌ ഇല്ല. ഒരു പോസ്റ്റിട്ടു കഴിഞ്ഞാല്‍ അവിടെ ചേട്ടന്‍റെ കമന്‍റ് കാണും . പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്  ഈ പോസ്റ്റുകള്‍ ഇടുന്നത് അജിത്തേട്ടന്‍ എങ്ങനെയറിയുന്നു എന്നോര്‍ത്ത്. അങ്ങനെ ബ്ലോഗു ചുറ്റുന്ന അജിത്തേട്ടനെ കാണാന്‍ എനിയ്ക്കും അവസരം കിട്ടി . കുറെ കാലമായി പറഞ്ഞു പറ്റിക്കുന്നതാണ് തോന്നയ്ക്കല്‍ വഴി പോകുമ്പോള്‍ എന്നെ കാണാന്‍ വരാമെന്ന് . എന്തോ സാഹചര്യങ്ങള്‍ ഒത്തു വരാത്തത് കൊണ്ടാകും  അതങ്ങനെ അങ്ങ് നീണ്ടു പോയി . എന്തായാലും ഈ വര്‍ഷം മേയില്‍ എനിയ്ക്ക് ചേട്ടനെയും , കുടുംബത്തെയും കാണാന്‍ പറ്റി

ഒരു ദിവസം അപ്രതീക്ഷിതമായി പരിചയമില്ലാത്ത നമ്പരില്‍ നിന്നുമൊരു കോള്‍. ഞാന്‍ അജിത്താണ്  എന്നാണു എന്നോട് പറഞ്ഞത് . ഞാന്‍ ചോദിച്ചു ഏതു അജിത്ത് . ബ്ലോഗര്‍ ആണെന്നു പറഞ്ഞപ്പോള്‍ എനിയ്ക്ക് അത്ഭുതം തോന്നി . കാരണം ഇങ്ങനെയൊരു കോള്‍ ഞാനൊരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. . ചേട്ടന്‍ പറഞ്ഞത് എന്നെ കാണാന്‍ വരുന്നു എന്നാണു . അങ്ങനെ മേയ് 19 നു ചേട്ടനെ കണ്ടു . ചേച്ചിയെ കണ്ടു . കുടുംബത്തെ മുഴുവന്‍ കണ്ടു പരിചയപ്പെട്ടു .





രാവിലെയാണ് ചേട്ടനും , കുടുംബവുമെത്തിയത് . എന്‍റെ ചിറ്റപ്പനാണ്‌ ചേട്ടനെ  വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് വന്നത് . അല്ലെങ്കില്‍ വഴിയറിയാതെ ചേട്ടന്‍ കുറെ ചുറ്റി കറങ്ങിയേനെ . രാവിലെ ആയതു കൊണ്ട് തന്നെ ചെറിയ രീതിയില്‍ ഒരു കാപ്പി കൂടി ഞങ്ങള്‍ ഒരുക്കിയിരുന്നു .



ഞാന്‍ കരുതിയിരുന്നത് അജിത്തേട്ടന്‍ വലിയ ഗൗരവക്കാരന്‍ ആയിരിക്കുമെന്നാണ് . എന്നാല്‍ എന്‍റെ ആ തോന്നല്‍ ചേട്ടനോടൊപ്പം ചെലവിട്ട നിമിഷങ്ങളില്‍ തന്നെ മാറി . കൊച്ചു കുട്ടികളുടെ മനസുള്ള ചേട്ടനെ ഞാന്‍ അതിശയത്തോടെയാണ് നോക്കിയത് .ഒത്തിരി തമാശയൊക്കെപറഞ്ഞു .എന്‍റെ കൈയ്യില്‍ നിന്നും കുറച്ചു മാലയും വാങ്ങി വീണ്ടും കാണാമെന്നു പറഞ്ഞു ചേട്ടനും ,കുടുംബവും യാത്രയായി . ഒത്തിരി സന്തോഷം ചേട്ടാ കാണാന്‍ വന്നതിനു . കുറച്ചു സമയം എന്നോടൊപ്പം ചെലവഴിച്ചതിനു .
        ഇനി അജിത്തേട്ടനോടായി  എനിയ്ക്ക് ചേട്ടനോട് കുറച്ചു കാര്യങ്ങള്‍ 
ചോദിച്ചറിയണമെന്നുണ്ട് .  അതിനു വേണ്ടി കുറച്ചു  സമയം അനുവദിക്കണമെന്നൊരപേക്ഷയുണ്ട് . ഒരു ചെറിയ ചോദ്യോത്തര പരിപാടി 


 സ്നേഹത്തോടെ പ്രവാഹിനി