Saturday, July 18, 2015

ജനറല്‍ ആശുപത്രിയില്‍

മാര്‍ച്ച് 16 മുതല്‍ മേയ് 29 വരെ ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ഞാന്‍ . ഫിസിയോ തെറാപ്പി ചെയ്യുന്നതിന് വേണ്ടി പോയതാണ് . ഉടനെ എണീറ്റ് നടക്കാമെന്ന് കരുതിയല്ല. കാലുകളുടെ മസിലുകള്‍ ചുരുങ്ങി പോകാതിരിക്കുന്നതിനു വേണ്ടിയാണ് തെറാപ്പി ചെയ്യാന്‍ പോയത്  . എന്നെ നോക്കിയ ഡോക്ടര്‍ സിന്ദുജയും വളരെ നല്ലൊരു  ഡോക്ടറായിരുന്നു . അവിടത്തെ ചില സ്റ്റാഫുകള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ സ്നേഹമുള്ളവരാണ് .


എക്സ്റേ എടുക്കാനായി ചെന്നപ്പോള്‍ കൂടെ ആരും ഉണ്ടായിരുന്നില്ല. അവിടത്തെ ഒരു ചേട്ടന്‍ ആണ് കൊണ്ട് പോയത് . അമ്മ ആ സമയത്ത് സ്കാനിംഗ്  ചെയ്യുന്ന സ്ഥലത്ത് ഡേറ്റ് വാങ്ങാന്‍ പോയി . അവിടെ ചെന്നപ്പോള്‍ കൂടെ ആരുമില്ലാത്തതിനു  എക്സ്റേ എടുക്കുന്ന സ്ഥലത്തെ പെണ്ണ്  കുറെ വഴക്ക് പറഞ്ഞു . ഒന്ന് എക്സ്റേ എടുക്കാനുള്ള റ്റേബിളില്‍ എടുത്തിരുത്തുന്നതിനു വേണ്ടി സഹായിക്കാന്‍ പറഞ്ഞപ്പോള്‍ അവളുടെ ഒരു തരം വര്‍ത്തമാനം. ഇതൊന്നും അവരുടെ ജോലിയല്ല എന്ന്. പിന്നെ ആ ചേട്ടന്‍ ഒറ്റയ്ക്ക് താങ്ങിയെടുത്താണ് എന്നെ ആ റ്റേബിളില്‍ ആക്കിയത് .  ഇവളൊക്കെ മനുഷ്യര്‍ ആണോ. ആണുങ്ങള്‍ക്ക് ഉള്ള അത്ര മന: സാക്ഷി പോലും ചില പെണ്ണുങ്ങള്‍ക്ക്‌ കാണില്ല .


അത് കഴിഞ്ഞു  സ്കാനിംഗ് ചെയ്യാന്‍ പോയി .  അവിടെ എന്തൊരു തിരക്കാണ്. എന്നാല്‍ വീല്‍ ചെയറില്‍ ഇരിക്കുന്നവരെ പെട്ടെന്ന് സ്കാന്‍ ചെയ്തു പറഞ്ഞു വിടണ്ടേ . കാലു ഒടിഞ്ഞിട്ടു വന്ന  എത്രയോ പേര്‍ ഒന്നിരിക്കാന്‍ പോലും വയ്യാതെ  നില്‍ക്കുന്ന കാഴ്ചയും കണ്ടു






                                       ഫിസിയോ തെറാപ്പി ചെയ്യുന്ന സ്ഥലം .



 തെറാപ്പി ചെയ്യുന്ന സ്ഥലത്തും ഉണ്ടായി തിക്താനുഭവങ്ങള്‍ . അവിടെ തെറാപ്പി ചെയ്യുന്ന ടേബിളിലും എന്നെ എടുത്താണ് ഇരുത്തുന്നത്‌ .  അത് അവിടെ തെറാപ്പി  കോഴ്സ് ചെയ്യാന്‍ വന്ന രണ്ടു അനിയന്മാര്‍ ആണ്  എടുത്തു ഇരുത്തുന്നത്‌ . അപ്പോള്‍ അവിടെ നിന്ന ഒരുത്തി ചോദിക്കയാ ദിവസവും ഇങ്ങനെ എടുത്തു കയറ്റുകയും, ഇറക്കുകയും ചെയ്യുന്നതിന് കൂലിയുണ്ടോ എന്നോ. എനിയ്ക്ക് അപ്പോള്‍ നല്ല മറുപടി പറയാന്‍ നാക്ക് തരിച്ചു വന്നതാ. പിന്നെ ഞാന്‍ നിയന്ത്രിച്ചു . തെറാപ്പിയുടെ  മെയിന്‍ ആയിട്ടുള്ള കുറെ തെറാപ്പിസ്റ്റുകള്‍ ഉണ്ട് .  അവരൊക്കെ   തെറാപ്പി ചെയ്യുന്നത് ഞാന്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളു .  ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ മെയിന്‍ തെറാപ്പിസ്റ്റില്‍ ഒരാള്‍ ചോദിക്ക്കയാ എന്നാ പോകുന്നത് എന്ന് . ഇവിടെ സ്ഥിര താമസത്തിന് വന്നതല്ല ഞാന്‍ എന്ന് പറയാമെന്നു കരുതിയതാ. പിന്നെ വേണ്ടെന്നു വച്ചു .









  സര്‍ക്കാര്‍ ജോലിക്കാരുടെ പെരുമാറ്റം കണ്ടാല്‍ തോന്നും അതൊക്കെ അവരുടെ കുടുംബ സ്വത്ത്‌ ആണെന്ന് .


 ഒരു പാട് നല്ല കൂട്ടുകാരെ കിട്ടി ആശുപത്രിയില്‍ വച്ച് .  എനിയ്ക്ക് കാലിപ്പര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു സ്പോണ്‍സറെ കണ്ടു പിടിച്ചു  തന്ന കുറത്തിയാടന്‍ പ്രദീപ്‌ ചേട്ടനും ,  പിന്നെയാണ്  ആ സ്പോണ്‍സര്‍ രാരി ചേട്ടനാണ് എന്ന് ഞാന്‍ അറിയുന്നത് .  രണ്ടു ചേട്ടന്മാര്‍ക്കും നന്ദിയുണ്ട്  എന്നെ കാലിപ്പര്‍ ഇട്ടു തന്നു കുറച്ചു സമയമെങ്കിലും നില്‍ക്കുന്നതിനു വേണ്ടി സഹായിച്ച തെറാപ്പിസ്റ്റ്   കുട്ടികളായ  രാഹുല്‍, അനീഷ്‌ ,  അഫ്സല്‍ , റാണി , ആതിര , ക്യഷ്ണ പ്രേം, തുടങ്ങിയ തെറാപ്പിസ്റ്റുകളേയും ഞാന്‍ ഒരിക്കലും മറക്കില്ല .






 ക്യഷ്ണ പ്രേം  ഞാന്‍ ഹോസ്പിറ്റലില്‍ നിന്നും  ഡിസ്ചാര്‍ജ്ജ് ആയ ദിവസം ഒരു ക്യഷ്ണന്‍റെ പടവും , ഡയറി മില്‍ക്കിന്‍റെ മിഠായിയും  കൊണ്ട് തന്നു .


 ഇത് വിബിന്‍ . നെയ്യാറ്റിന്‍ കര സ്വദേശി  പനയില്‍ നിന്നും വീണതാണ് .  6 മാസത്തില്‍ കൂടുതല്‍ വിബിന്‍ അവിടെ കിടന്നു. അവന്റെ കൊച്ചച്ചന്‍  ആണ്  നോക്കാനായി ഇരുന്നത് .  ആ ചേട്ടന്‍ എല്ലാവര്‍ക്കും ഒരു സഹായി ആയിരുന്നു .  പിന്നീട് കൊച്ചച്ചന്‍ പോകയും , ആ ചേട്ടന്റെ മകന്‍ നോക്കാനിരിക്കയും ചെയ്തു . ഒരിക്കല്‍ അമ്മ അവിടെ തല ചുറ്റി വീണപ്പോള്‍ ഇവരൊക്കെയാണ് പെട്ടെന്ന് സഹായിക്കാന്‍ ഓടിയെത്തിയത്





 ഇത് അവിടത്തെ റാംമ്പ് . ഇതില്‍ കൂടിയാണ് ഞങ്ങളൊക്കെ തെറാപ്പി ചെയ്യാന്‍ പോകുന്നത് . ഇവിടെ വീല്‍ ചെയറില്‍ സഞ്ചരിയ്ക്കുന്ന രോഗികളെ  ഇറക്കാനും കയറ്റാനും  ഒരു  ജീവനക്കാര്‍ പോലുമില്ലാത്തതാണ്കഷ്ടം .  പുരുഷന്മാരുടെ വാര്‍ഡിലെ രോഗിഅളുടെ കൂട്ടുരിപ്പുകാര്‍ ആണ് പലപ്പോഴും ഈ റാമ്പില്‍  കൂടി കയറാനും, ഇറങ്ങാനും സഹായിക്കുന്നത് . കൂട്ടിരിക്കുന്ന ആണുങ്ങള്‍ സഹായിച്ചില്ലെങ്കില്‍ അവിടെ ഇരിക്കാനേ പറ്റൂ .  പിന്നെ ജനലുകളില്‍ഗ്ലാസ് ഇല്ലാത്തത് കാരണവും ,ഫാനുകള്‍ക്ക് വേണ്ടത്ര കാറ്റ് ഇല്ലാത്തത് കൊണ്ടും ശരിയ്ക്കും  ചൂടും അകമ്പടിയായി  കൊതുകിന്‍റെ  ശല്യവും ,


 ഡിസ്ചാര്‍ജ്ജ്  ആയ ദിവസം ആംബുലന്‍സില്‍ പോകുമ്പോള്‍ അതിനുള്ളില്‍ ഇരുന്നു എടുത്ത ചിത്രങ്ങള്‍



 അവിടെ നിന്നും പോയത് പാലിയം ഇന്ത്യയുടെ അരുമന ഹോസ്പിറ്റലിലേയ്ക്ക് ആയിരുന്നു . . ആ അനുഭവം  പിന്നീട് എഴുതാം