Sunday, May 1, 2016

കുഞ്ഞു കവിത

കമ്പ്യൂട്ടർ ചീത്തയായി പോയി . അത്‌ കൊണ്ട്‌ ബ്ലോഗ്‌ വായനയോ, ബ്ലോഗെഴുത്തോ നടക്കുന്നില്ല . ഒരു ചെറിയ അധികം പഴക്കമില്ലാത്ത ലാപ്ടോപ്പ്‌ അന്വേക്ഷിക്കുന്നുണ്ട്‌ . കൂട്ടുകാരുടെ അറിവിൽ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അറീക്കണേ . ഇതിപ്പോൾ ഫോൺ വഴി വരമൊഴിയുടെ സഹായത്തോടെ എഴുതുന്നതാണ്‌ . തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം . ടൈപ്പ്‌ ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളത്‌ കൊണ്ട്‌ ഒരു ചെറിയ കവിത ( കവിത എന്ന് പറയാമോ എന്നറിയില്ല ) ഫെബ്രുവരിയിൽ ഈ മഷിയിൽ പ്രണയ കവിത മത്സരം നടത്തിയപ്പോൾ കൊടുക്കാമെന്ന് കരുതി എഴുതി തുടങ്ങിയതാ . പിന്നെ  ഇത്‌ എന്തോ എഴുതി പൂർത്തിയാക്കാൻ പറ്റിയില്ല . എഴുതിയ വരികളിവിടെ കിടക്കട്ടെ. എന്തായാലും കഷ്ടപ്പെട്ടെഴുതിയതല്ലേ . കിടക്കട്ടെ ബ്ലോഗിൽ

ആദ്യാനുരാഗത്തിന്‍ മന്ദസ്മിതവുമായി
 എന്നിലേയ്ക്കൊഴുകി എത്തിയവളെ
 നിന്‍ മൃദു ഹാസത്തില്‍ ഞാനെന്നെ മറന്നു
 നിൻ അഴകുള്ള പുഞ്ചിരി കാണുവാൻ ഓമലെ
 ഞാനെന്നും കൊതിക്കുന്നു
അകന്നു നീ പോകല്ലേ 
ഈ പാൽ പുഞ്ചിരിയുമായി


Saturday, April 23, 2016

പുസ്തകദിനാശംസകൾ

ഇന്ന് പുസ്തകദിനമാണെന്ന് അൻവറിക്കയുടെ സന്ദേശം കണ്ടപ്പോളാണറിയുന്നത്‌ . എങ്കിൽ പിന്നെ വായിച്ച ഒന്ന് രണ്ട്‌ പുസ്തകങ്ങളെ പറ്റി പറഞ്ഞു കൊണ്ടാകാം ഈ ദിനത്തിൽ ആശംസകൾ എന്ന് കരുതി . 


19 - 1 - 2016
------------------------------







              ഏറെ പ്രതീക്ഷയോടെയാണ്‌ വിഡ്ഢിമാൻ ചേട്ടന്റെ ദേഹാന്തര യാത്രകളെന്ന ബുക്ക്‌ വായിക്കാനെടുത്തത്‌. പക്ഷേ ബുക്കിന്റെ താളുകൾ മറിച്ചപ്പോൾ തന്നെ എന്റെ എല്ലാ പ്രതീക്ഷയും പോയി . കാരണമതിലെ ചെറിയ അക്ഷരങ്ങൾ തന്നെ. ആദ്യമൊന്നും ഇഷ്ടമായില്ല. പിന്നെ വായിച്ച്‌ പോകവേ ഇഷ്ടമായി. ഇന്ന് ബുക്ക്‌ വായിക്കുന്നതിനിടയിൽ വന്ന കോളുകൾ വായനയുടെ സുഖം കളഞ്ഞു. ഇങ്ങനെയൊരു നോവൽ എഴുതാൻ മനസ്സ്‌ കാട്ടിയ മനോജേട്ടനു അഭിനന്ദനങ്ങൾ. എന്നാലും എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ കഴിഞ്ഞു എന്നോർത്ത്‌ എനിയ്ക്ക്‌ അത്ഭുതം തോന്നി. ലക്ഷ്മണനും, രമണിയും, രമേഷും മനസ്സിൽ തങ്ങി നിൽക്കുന്നു. തന്റെ അമ്മയൊരു മോശം സ്ത്രീയാണെന്നറിയുമ്പോൾ ഒരു മകനുണ്ടാകുന്ന ഞെട്ടലൊക്കെ നന്നായി പറഞ്ഞു. എന്തായാലും അമ്മയുടെ അടുത്ത്‌ തന്നെ തിരിച്ചെത്തിയല്ലോ . ശുഭകരമായ പര്യവസാനം  


3 - 2 - 2016
---------------------




രമേശ്‌  അരൂര്‍ ചേട്ടനെഴുതിയ   " പരേതർ താമസിക്കുന്ന വീട്‌ "  എന്ന പുസ്തകം  ഒറ്റയിരുപ്പിന്‌ വായിച്ച്‌ തീർക്കാവുന്ന ഒരു നല്ല ബുക്കാണ്‌ .  പ്രവാസ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളും ആകുലതകളും ഇതിലും നന്നായി എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല .
. അതിൽ "പരേതർ താമസിക്കുന്ന വീട്‌" എന്ന കഥ നെഞ്ചിടിപ്പോടെയാണ്‌ വായിച്ചത്‌.  ബസ്സ്‌ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട മരുഭൂമിയിലെ സുലൈമാനും,  "ഷട്ട്ഡൗൺ" എന്ന കഥയിലെ ചെറുപ്പക്കാരുടെ കൂടെ ജോലിയ്ക്ക്‌ വന്ന മൊയ്തീൻ ഇക്കയും മനസ്സിലൊരു വേദനയായി നിൽക്കുന്നു.  "അഭി സബ്‌ ടീക്‌ ഹേ" യിലെ മാനേജരും ഷോഹിദുലും മനസ്സിൽ സ്ഥാനം പിടിച്ചു . അവസാനം മാനേജരുടെ നിസ്സഹായാവസ്ഥ ഒക്കെ കണ്ണുകളെ ഈറനണിയിച്ചു. "സങ്കടമര" ചോട്ടിൽ നിന്നും ആരംഭിച്ച അക്ബർ ഇക്കായുമായുള്ള സൗഹ്യദവും , "അനുഭവം ഗുരു" വിൽ നിന്നും പഠിച്ച രണ്ട്‌ അറബി വാക്കും , "ശീർഷകമില്ലാതെ" എന്ന കഥയിലെ ആംഗ്യം മാത്രം പ്രതീക്ഷിച്ച്‌ നിന്ന കുട്ടിയ്ക്ക്‌ റിയാൽ കൊടുത്തപ്പോൾ എന്തു കൊണ്ടാകും ആ കുട്ടിയുടെ മുഖത്തെ ചിരി മാഞ്ഞിട്ടുണ്ടാകുക ." മരണം വരുന്ന വഴി" കളും , "അറുമുഖം പിടിച്ച്‌ പുലിവാലും" വായിച്ച്‌ കഴിഞ്ഞപ്പോൾ ചിരിയാണ്‌ വന്നത്‌ . മരണത്തെ കുറിച്ച്‌ ആലോചിച്ച് കൂട്ടുന്ന ഓരോ പൊട്ടത്തരങ്ങൾ . "ഹൗസ്‌ ഡ്രൈവർ പണി നിർത്തി പാട്ടിനു പോയി" സംഗീതത്തെ ഇത്രയും സ്നേഹിക്കുന്ന മുഹമ്മദ്‌ ഭായിയോട്‌  ആരാധന തോന്നി  പോയി. "മരണാനന്തര ജീവിതം" ചിന്തിക്കേണ്ടൊരു കാര്യമാണ്‌. മൊത്തത്തിൽ ബുക്ക്‌ വളരെ ഇഷ്ടമായി . വായിച്ചിരിക്കേണ്ട നല്ലൊരു ബുക്ക് .  




എല്ലാ കൂട്ടുകാർക്കും പുസ്തകദിനാശംസകൾ

Wednesday, February 3, 2016

വേളി കായലിലൂടൊരു യാത്ര



 വളരെ നാളുകളായി ആഗ്രഹിക്കുന്നതാണ്  ബോട്ടിലൊന്ന് കേറണമെന്ന് .അങ്ങനെയാണ് വേളിയില്‍ പോകാന്‍ തീരുമാനിച്ചത് .ആ ആഗ്രഹം എന്തായാലും നടന്നു .  ചെന്നപ്പോള്‍ തന്നെ അതിനകത്ത് എങ്ങനെ കയറും എന്നുള്ള ആശങ്കയാ യിരുന്നു . ഒരിക്കല്‍ അവിടെ കയറാന്‍ കഴിയാതെ തിരികെ പോന്നതാണ് . എന്തായാലും ജയേഷും, സനലും , അവിടത്തെ സെക്യൂരിറ്റി ചേട്ടന്മാരും കൂടി വീല്‍ ചെയര്‍ പൊക്കി എന്നെ അപ്പുറത്താക്കി.  അവിടുന്ന്‍ പിന്നെ പോയത് ബോട്ടുകളിട്ടിരുന്ന സ്ഥലത്തേയ്ക്കാണ്.  ചെന്നപ്പോളല്ലേ രസം 10 പേരുണ്ടെങ്കില്‍ ചാര്‍ജ്ജ് വളരെ കുറവേ ആകൂ . അല്ലെങ്കില്‍ 800 രൂപ ആകും. വളരെ വിഷമത്തോടെ ഇരിക്കുമ്പോള്‍ ദൈവം എന്‍റെ  മനസ്സ് അറിഞ്ഞ പോലെ പ്രവര്‍ത്തിച്ചു. കുറെ ആള്‍ക്കാര്‍ കൂടി വന്നു ബോട്ടില്‍ കയറാന്‍ . 10 നു പകരം ഞങ്ങള്‍ 11 പേര്‍ .   കഴിഞ്ഞ മാസം  13 -ാ ആം തിയ്യതി ബുധനാഴ്ച  വേളി കായല്‍പരപ്പിലൂടെ  ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ മനസ്സ് നിറഞ്ഞു .



 ബോട്ടിനുള്ളിലേയ്ക്ക്   വീല്‍ ചെയറോട് കൂടി പൊക്കി എടുത്തു കയറ്റാന്‍ ജയേഷിനോടും, സനലിനോടും ഒപ്പം  അവിടത്തെ ബോട്ട് ജീവനക്കാര്‍ ചേട്ടന്മാരും സഹായിച്ചു . എല്ലാവര്‍ക്കും പകരം കൊടുക്കാന്‍ നന്ദിയും, സ്നേഹവും  മാത്രമേ ഉള്ളൂ 




 കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പായല്‍ .


















ബോട്ടില്‍ കേറണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ആ സാഹസത്തിന് മുന്‍ കൈയെടുത്തത് ജയേഷ് ആയിരുന്നു . ഒപ്പം  സനലുമുണ്ടായിരുന്നു .  മുമ്പ് മ്യൂസിയം മുഴുവന്‍ എന്‍റെ വീല്‍ ചെയറുമുരുട്ടി കൊണ്ട് നടന്ന് കാണിച്ചു തന്നതും ജയേഷും കൂട്ടുകാരുമായിരുന്നു . പിന്നീട് പൊന്മുടിയിലും  ജയേഷ്  ഒരു മടിയുമില്ലാതെ വീല്‍ചെയറില്‍ തള്ളി കൊണ്ട് നടന്ന്‍ അവിടെ മുഴുവന്‍ കാട്ടി തന്നു .



















 പാവം ജയേഷ് ഞാന്‍ വേണ്ടെന്ന്‍ പറഞ്ഞിട്ടും അവിടെ മുഴുവന്‍എന്‍റെ വീല്‍ ചെയര്‍ തള്ളി കൊണ്ട് നടന്നു .






                                                               നീരാളി
                              ബോട്ടിനുള്ളിലെ കോഫീ ഹൗസ്



 ഓരോ യാത്രയും എനിയ്ക്ക് മനസ്സിലുണ്ടാക്കുന്ന സന്തോഷവും , ശക്തിയും എത്രമാത്രമാണെന്ന് വാക്കുകള്‍ക്കതീതമാണ് . അത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല. എന്‍റെ സന്തോഷം ഓരോ ചിത്രങ്ങളിലുമുണ്ട് . എന്‍റെ ദു:ഖങ്ങളില്‍ എനിയ്ക്കെന്നും ഓര്‍ക്കാന്‍, സന്തോഷിക്കാന്‍ ഇതൊക്കെയെ ഉള്ളൂ . അപ്പോള്‍ അടുത്ത യാത്രാ വിശേഷങ്ങളുമായി വീണ്ടും കാണാം . നന്ദി ....